ഗ്രഹണം

നെഞ്ചോടുചേര്‍ത്തെന്നെ മൃദുവായ്ത്തലോടി
മധുവിധുരാവില്‍ ചൊല്ലിത്തന്നു നീ;
വിരഹത്തിന്‍ വിരസമാം രാവുകളില്‍ ദൂതുമായ്‌
ഇത്തിരിമധുരം പകരാന്‍ വരും ചന്ദ്രന്‍.
ദൂരെയൊരു കടലിന്‍റെ തീരത്ത്‌ ഞാനും
ഇങ്ങീ ഏകാന്തതീരത്തു നീയും
വാനിലേക്കുറ്റുനോക്കിക്കിടക്കുമ്പോള്‍,
ഞാനും നീയും കാണുന്നതിവനെ!
നമ്മിലിവന്‍ പൊഴിച്ചീടും പ്രണയാമൃതം.
ഒരേ വാനിന്‍റെ കീഴില്‍ നമ്മള്‍
ഒരേ അമ്പിളിയെ നോക്കിച്ചിരിക്കും.
ദൂരങ്ങള്‍ താണ്ടി മനമൊന്നായിച്ചേരും
നക്ഷത്രപ്പെണ്ണുങ്ങള്‍ കളിയാക്കിച്ചിരിക്കും.

നക്ഷത്രത്തുള്ളികള്‍ വറ്റിയ മാനത്ത്
ചന്ദ്രന്‍ മുഖംവാടി നിന്നെന്‍റെ മുന്നില്‍.
ഏതോ ഗ്രഹണം മറയ്ക്കുന്നു നമ്മളെ;
ഒന്നിനുമാവാതെ മറയുന്നു ചന്ദ്രനും.

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ