ഉന്മാദികള്‍



ഉന്മാദികള്‍ ചിലര്‍ രാജ്യസ്നേഹത്താല്‍;
ഉന്മാദികള്‍ ചിലര്‍ സിംഹാസനത്തിനായ്;
ഉന്മാദികള്‍ ചിലര്‍ ദൈവനാമത്തില്‍;
ഉന്മാദികള്‍ ചിലര്‍ സമ്പത്തിനോടും;
ഉന്മാദികള്‍ ചിലര്‍ ഹിംസയില്‍; കാമത്തില്‍;
ഉന്മാദികള്‍ പുളഞ്ഞാര്‍ക്കുന്ന ഗര്‍ത്തം!

മനീഷയുടെ രക്തമവരൂറ്റിക്കുടിക്കുന്നു;
മനസ്സിന്‍റെ കനിവുറവ വറ്റി വരളുന്നു;
ഘോരാന്ധകാരം പടര്‍ത്തുന്നു സ്വാര്‍ഥത;
നമ്മളോ, കരകേറാനാകാതെ പിടയുന്നു!

പിറന്നോരു ചെറുപിടി മണ്ണിന്നതിരിട്ടു!
പിറന്നൊരീ പ്രപഞ്ചത്തിന്നതിരെങ്ങാനുണ്ടോ?
ഞെരിച്ചമര്‍ത്തീടാനായ് തേടുന്നധികാരം!
സ്നേഹത്തിന്‍ ശക്തിയാല്‍ വിജയിക്കാനറിയാഞ്ഞോ?
സമത്വം പഠിപ്പിച്ച മതങ്ങളാല്‍ കലഹിപ്പൂ!
സന്ധിയാല്‍ നഷ്ടമാം നേട്ടങ്ങളോര്‍ത്തിട്ടോ?
ദാരിദ്ര്യം വെല്ലുവാന്‍ വെട്ടിപ്പിടിച്ചേറെ!
യാചിക്കും ദൈന്യത കേള്‍ക്കാതെ പോകുന്നോ?
പേടിയകറ്റുവാന്‍ ഹിംസകള്‍ തുടരുന്നു!
ശാന്തിയുദ്ധത്തിന്നു ധൈര്യമില്ലാഞ്ഞോ?
ബലമായ്‌ തോല്പിച്ചു തീര്‍ക്കുന്നു കാമം!
തീക്ഷ്ണമാം പ്രേമത്തിന്‍ ദാരിദ്ര്യംകൊണ്ടോ?

തള്ളിയിട്ടതാരീയഗാധഗര്‍ത്തത്തില്‍,
അനുതാപം ശുഷ്കിച്ച മരണക്കിണറ്റില്‍?
ശാന്തിക്കായ്, പൂര്‍വികര്‍തന്‍ ദീര്‍ഘദര്‍ശനം,
പിഴയായ് ഭവിച്ചപ്പോള്‍ കാലിടറിവീണതോ?
നിയമങ്ങള്‍ തീര്‍ക്കും വിലക്കുകള്‍ മുതലാക്കി
ഇവിടേക്കെറിഞ്ഞത് കുടിലസഹജീവിയോ?

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ