മരണമൊഴി


ആളിക്കത്താന്‍ തുടങ്ങിയീ പടുതിരി,

അണയ്ക്കാന്‍ കാവല്‍ നില്‍ക്കും മരണം.

കുരുക്കു വീണു മുറുകും ഹൃദയം;

താളം തെറ്റിയിഴയും മിടിപ്പുകള്‍;

തലയിലവന്‍ കൊളുത്തിട്ടു വലിക്കുന്നു;

സഹിക്കാനാവുന്നില്ലീ പ്രാണവേദന.

എങ്കിലും, നഷ്ടപ്പെടുന്നോരമൂല്യനിധി


നശിപ്പിക്കപ്പെടുകില്ലെന്നാശ്വാസം.

അമൂല്യമാവട്ടെ എന്നാളും

ആരുടെ സമ്പത്തായ്‌ വാണാലും!

വീണ്ടും വിങ്ങലായ് ശേഷിപ്പൂ

അനാഥമായീടുമൊരു പൊന്‍തൂവല്‍!

ചെങ്കണ്ണുരുട്ടി കാവല്‍ നില്‍ക്കുമവന്‍

എടുക്കാനയക്കില്ലല്ലോ കൂടെയൊന്നും?

അടഞ്ഞിരിപ്പൂ കനിയേണ്ട കണ്‍കള്‍;

അണഞ്ഞിരിപ്പൂ തെളിയേണ്ട തിരികള്‍;

മരവിച്ചിരിപ്പൂ അറിയേണ്ട നെഞ്ചകം;

മണ്ണായിരിപ്പൂ കേള്‍ക്കേണ്ട കാതുകള്‍;

കല്ലായിരിപ്പൂ താങ്ങേണ്ട കൈയുകള്‍;

കളിയാക്കിച്ചിരിപ്പൂ വിധിയെന്ന ക്രൂരന്‍!

എന്നോടിനിയുമെന്‍ ദൈവം കനിഞ്ഞില്ലേല്‍;

എന്നെത്തഴുകാനാ കൈകളണഞ്ഞില്ലേല്‍;

ആശ്ചര്യമേറെ തീര്‍ക്കാന്‍ കഴിയുമാ

മാനസമിനിയും എന്നെയറിഞ്ഞില്ലേല്‍;

കനിവായ് തന്നൊരീ മാസക്കണക്കുകള്‍

തെറ്റായിപ്പോയിടും, എനിക്കതു നിശ്ചയം!

പോകാനെനിനിക്കിനി നിമിഷങ്ങള്‍ മാത്രം‍

വിട...... വിട...... വിട......

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ