വർണവൃത്തങ്ങൾ



വീടു വൃത്തത്തിലോ ചതുരത്തിലോ തരം പോലെ പണിയാം. പക്ഷെ അടിത്തറയുണ്ടാവണം
മലയാള കവിതാ ബ്ലോഗിലെ എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും ഗുണപ്പെടും എന്ന ഉത്തമ വിശ്വാസത്തോടെ
ഒരു ആമുഖം - കവിതയെഴുത്തിന്റെ അടിത്തറയെപറ്റി..

സാഹിത്യത്തിലെ പ്രധാനപ്പേട്ട രണ്ട് ശാഖകളാണു ഗദ്യവും പദ്യവും
ഇതില്‍ വിശിഷ്ട ശബ്ദാലങ്കാരങ്ങളുടെ സമൂഹമായ പദ്യം വൃത്ത നിബദ്ധമാണു്‌
പദ്യത്തില്‍ അക്ഷരങ്ങള്‍ വിന്യസിച്ചിരിക്കുന്ന രീതിയ്ക്ക് വൃത്തമെന്നു പറയുന്നു.

അതായത് , കൃത്യമായ അക്ഷരങ്ങള്‍ ചേര്‍ന്ന ഒരു പാദം (കാല്‍ !), പാദത്തിലെ കൃത്യമായ ഗുരു ലഘു വ്യ വസ്ഥ, യതി എന്നിവ അനുസരിച്ചു വരികള്‍ ഉളവാക്കുന്ന ഈണവും താളവും ഇമ്പവും ...!

വൃത്തം രണ്ടു വിധമുണ്ട് ....ഭാഷാ വൃത്തങ്ങള്‍ ,സംസ്കൃത വൃത്തങ്ങള്‍ എന്നു്‌ അവയെ തിരിയ്ക്കാം

1. ഓമന തിങ്കള്‍ ക്കിടാവോ - നല്ല
കോമള ത്താമര പ്പൂവോ
പൂവില്‍ നിറഞ്ഞ മധുവോ - പരി-
പൂര്ണ്ണെന്തു തന്റെ നിലാവോ?
പുത്തന്‍ പവിഴക്കൊടിയോ -ചെറു
തത്തകള്‍ കൊഞ്ചും മൊഴിയോ?
ചാഞ്ചാടിയാടും മയിലോ - മൃദു
പഞ്ചമം പാടും കുയിലോ?
(ഭാഷാ വൃത്തം താരാട്ട് )

2. പാലൊത്തെഴും പുതു നിലാവിലലലം ​കുളിച്ചും
ബാലാതപത്തില്‍ വിളയാടിയുമാടലന്യേ
നീ ലീലപൂണ്ടിളയമൊട്ടുകളോടു ചേര്‍ന്നു
ബാലത്വമങ്ങനെ കഴിച്ചിതു നാളില്‍ നാളില്‍
(സംസ്കൃത വൃത്തം വസന്ത തിലകം)

ഈരടികള്‍

മുകളില്‍ രണ്ടു കവിതാ ശകലങ്ങള്‍ . ഒന്നാമത്തേതൊരു ഇരുകാലി. ഈരടികളായി നടന്നു നടന്നു മുന്നേറുന്നു. ഇനിയും പോകാനുണ്ടു ലക്ഷ്യത്തിലേക്ക് ...അനുവാചകനും പുറകെ പോവും ആ നടത്തം മനോഹരമാണെങ്കില്‍ . എവിടെ എത്തി നില്ക്കുമെന്നു കാണുവാന്‍ . ഇതു മലായള വൃത്തം താരാട്ട് ...
"പ്രായേണ ഭാഷാ വൃത്തങ്ങള്‍ തമിഴിന്റെ വഴിയ്ക്കുതാന്‍
അതിനാല്‍ ഗാനരീതിയ്ക്കു ചേരുമീരടിയാണിഹ "

എന്നു വൃത്തമഞ്ജരിയില്‍ പറയുന്നു. മലയാളം ദ്രാവിഡവര്ഗ്ഗത്തില്‍പ്പെട്ട ഒരു ഭാഷയായതിനാല്‍ തമിഴിനുള്ളപോലെ അതിനും സ്വന്തമായൊരു കവിതാരീതി ഉണ്ടെന്നാണിതിനര്‍ത്ഥം . ഭാഷാ വൃത്തങ്ങളെല്ലാം ഗാനത്മകമായിരിയ്ക്കും .

സംസ്കൃത വൃത്തങ്ങള്‍ നാലു പാദങ്ങളില്‍ ശ്ലോകമായി നില്ക്കുമ്പോള്‍ രണ്ടു പാദങ്ങളുള്ള ഈരടികളായി നില്ക്കുന്നു ഭാഷാവൃത്തങ്ങള്‍ .

ശ്ലോകം

രണ്ടാമത്തേതൊരു നാല്ക്കാലി...ഇരു കാലിലുയര്ന്ന് അധിക നേരം നില്ക്കുവാനാവില്ല .നാലുകാലും നിലത്തു കുത്തിയാലേ നിലനില്പുള്ളു. അങ്ങനെ നാലുകാലും നിലത്തുകുത്തി നില്ക്കുമ്പോള്‍ അതിനൊരു പൂര്‍ണ്ണതയും ചന്തവും കൈവരുകയും ചെയ്യും ....സംസ്കൃത വൃത്ത നിബദ്ധമായി എഴുതുന്ന ഇത്തരം നാല്ക്കാലികളെ മാത്രം ശ്ലോകങ്ങളെന്നു വിളിയ്ക്കുന്നു..

ശ്ലോകത്തില്‍ ഒരന്വയം പൂര്‍ണ്ണമായിരിയ്ക്കും . ഈരടികളില്‍ ഒരന്വയം പൂര്‍ണ്ണമാകണമെന്നു നിര്ബന്ധമില്ല . ഭാഷാ വൃത്തങ്ങള്ക്ക് ഇത്രയടി ശീലുകളെന്ന കൃത്യതയില്ല . അന്വയം നിര്‍ത്തുന്നതെവിടെ വേണമെങ്കിലുമാവാം ... ഈ ശിലുകള്‍ ശ്ലോകം പോലെ ഒറ്റ തിരിഞ്ഞു നില്ക്കുകയില്ല . അവ തുടര്‍ച്ചായപ്രവാഹം പോലെയാണു ...

.ഒരു ശ്ലോകത്തിലെ വാക്കുകളെ യുക്തമായ വിധത്തില്‍ ബന്ധിപ്പിക്കുന്ന പ്രക്രിയയേയാണു അന്വയം എന്നു പറയുന്നത്‌. ഒരു ശ്ലോകത്തില്‍ തന്നെ അന്വയപൂര്‍ത്തിയും ആശയപൂര്‍ത്തിയുംവരുകയാണെങ്കില്‍ അതിനെ മുക്തകം എന്നും പറയുന്നു

മുക്തകങ്ങള്‍ക്കുദാഹരണം നോക്കുക

കണ്ടീടനുണ്ടെളുപ്പം കളകമലദളക്കണ്ണനാമുണ്ണിയേ നാം
തെണ്ടേണ്ടാ നാടു തോറും ഗുരുപവനപുരത്തിങ്കലും ചെന്നിടേണ്ടാ
ഉണ്ടോ പൈമ്പാലൊരല്പം, മതിമതിയതു നാമുള്ളില്‍ വയ്ക്കേണപ്പോള്‍
കണ്ടീടാം കള്ളനെത്തും കൊതിയനതു കവര്‍ന്നുണ്ണുവാന്‍ മെല്ലെ മെല്ലേ !

(സംസ്കൃത വൃത്തം സ്രദ്ധര - കുഞ്ഞുണ്ണിമാഷ് )

കത്തിപ്പൊട്ടിപ്പൊരിഞ്ഞപ്പൊരികനല്‍ ചിതറും പട്ടടത്തീയിലമ്പോ!
നൃത്തം തത്തിക്കളിക്കെ,പ്പടകലികയറി പ്രോഗ്രഹാസം മുഴക്കേ
ഞെട്ടിത്തൊട്ടില്‍ക്കകത്തിങ്ങലമുറയിടുമിപ്പേടി മാറത്തപാവം-
കുട്ടിക്കമ്മിഞ്ഞയേകാന്‍ വരിക ദയചുരന്നെന്‍ പെരും കാളിയമ്മേ.

(സംസ്കൃത വൃത്തം സ്രദ്ധര - ബാലചന്ദ്രന്‍ ചുള്ളിക്കാട് )


പദ്യവും വൃത്തവും

വാക്യഗതിയെ നമുക്കു പദ്യമെന്നും ഗദ്യമെന്നും രണ്ടായി തരം തിരിക്കാം.താളബദ്ധമായ ഭാഷ പദ്യം.നിയതമായ താളക്രമമില്ലാത്തവ ഗദ്യം. വൃത്തബദ്ധമോ സംഗീതാത്മകമോ ആയ ഭാഷയ്ക്കു നിയതമായ ഒരു താളമുണ്ടാവും. ക്രമമായ ആരോഹണ അവരോഹണത്തോടെ അതു തുടങ്ങിയിടത്തു തന്നെ വന്നു നില്‍ക്കുകയും ചെയ്യുന്നു.പിന്നേയും തുടരുന്നു.അതായതു ഒരു ചക്രം വ്യവസ്ഥിത സംഖ്യയിലും വേഗക്രമത്തിലും ഒരു വട്ടംപൂര്‍ത്തിയാക്കുന്ന അതേപ്രക്രിയ തന്നെയാണു പദ്യത്തില്‍ വൃത്തവും ചെയ്യുന്നത്‌.ചക്രത്തിന്റെ ആകൃതി വട്ടമാണ്‌,വൃത്തമാണ്‌.കാലനിര്‍ണ്ണയത്തിനും ഈ ആകൃതിയാണു.അതു കൊണ്ടാണ്‌ നമ്മള്‍ കാലചക്രം, രാശിചക്രം,ആഴ്ചവട്ടം, വ്യാഴവട്ടം എന്നൊക്കെ പറയുന്നത്‌.

വൃത്തം പദ്യത്തിനു താളാത്മകത കൊടുക്കുന്നു.പദ്യത്തിനു ഈ താളക്രമമുള്ളതിനാല്‍ അത്‌ ശ്രവണ സുന്ദരമാവുന്നു.രസനിബദ്ധമാവുന്നു. ഇങ്ങനെ സുന്ദരമായി പദ്യം നിര്‍മ്മിയ്ക്കുന്നതിന്‌ നാം ഉപയോഗിക്കുന്ന തോതാണ്‌ വൃത്തം..പദവിന്യാസത്തിലുള്ള താളവും ഔചിത്യവും വഴി പദ്യം നമ്മളില്‍ കൗതുകം,ആനന്ദം,വിസ്മയം എന്നിവ ജനിപ്പിക്കുകയും ചെയ്യുന്നു.

ഛന്ദസ്സ്‌

പദ്യത്തിന്റെ .ഒരു പാദത്തില്‍ വേണ്ടുന്ന നിശ്ചിത എണ്ണം അക്ഷരങ്ങളുടെ കൂട്ടത്തേയാണു ഛന്ദസ്സ്‌ എന്നു പറ്യുന്നത്‌..


മാത്ര,ലഘു,ഗുരു.
വൃത്തശാസ്ത്രത്തില്‍ സ്വരങ്ങളേയും സ്വരങ്ങള്ചേര്ന്ന വ്യഞ്ജനങ്ങളേയും മാത്രമേ അക്ഷരങ്ങളായി കണക്കാക്കാറുള്ളു. .എന്നാല്‍ ചില്ലുകള്‍ അക്ഷരങ്ങളായി കണക്കാക്കപ്പെടുന്നില്ല. ഓരോ അക്ഷരവും ഉച്ചരിയ്ക്കുവാന്‍ വേണ്ടി വരുന്ന ശ്വാസ ധാരയുടെ ഏറ്റവും ചെറിയ അളവിനേയാണ് മാത്ര എന്നു പറയുന്നത്. അക്ഷരങ്ങളേ മാത്രയുടെ അടിസ്ഥാനത്തില്‍ ലഘുവെന്നും ഗുരുവെന്നും തിരിക്കുന്നു.ഒരു മാത്രയില്‍ ഹ്രസ്വമായി ഉച്ചരിക്കുന്നവയേ ലഘുവെന്നും രണ്ടു മാത്രയില്‍ ദീര്ഘമായി ഉച്ചരിക്കുന്നവയെ ഗുരുവെന്നും പറയാം.എന്നാല്‍ ചില പ്രത്യേക സാഹചര്യത്തില്‍ ലഘുവിനേയും ഗുരുവായി കണക്കാക്കേണ്ടി വരും. തീവ്രതയോടുകൂടി ഉച്ചരിക്കുന്ന ചില്ലുകളും കൂട്ടക്ഷരങ്ങളും,അനുസ്വാരം,വിസര്ഗ്ഗം എന്നിവയോ പുറകില്‍ വന്നാല്‍ മുമ്പിലുള്ള ലഘു ഗുരുവായി മാറും.
പദ്യത്തിന്റേ പദങ്ങളുടെ അവസാനംവരുന്ന ലഘുവിനെ ലഘുവായോ ഗുരുവായോ യുക്തംപോലെ കണക്കാക്കാം

ഗണങ്ങള്‍

ഒരു പദ്യത്തിന്റെ പാദത്തിലെ തുടര്ച്ചയായ മൂന്നു അക്ഷരങ്ങള്‍ ചേരുന്നതാണു ഒരു ഗണം.
ലഘുവിന് ഒരു മാത്രയും ഗുരുവിന് രണ്ടു മാത്രയും വരുന്നതിനാല്‍ 1,2 എന്നീ അക്കങ്ങള്‍ 3 പ്രാവശ്യമെഴുതുമ്പോള്‍ 8 തരത്തില്‍ വിന്യസിക്കാം.

122.......ആദിലഘു...........യഗണം......​..വിമാനം
212.......മദ്ധ്യലഘു...........രഗണം........​.....മാധവം
221.......അന്ത്യലഘു..........തഗണം.......​.....പൂങ്കോഴി
211.......ആദിഗുരു...........ഭഗണം.....​.........കാലടി
121.......മദ്ധ്യഗുരു............ജഗണം​.............പതാക
112.......അന്ത്യഗുരു...........സഗ​ണം............കരുതാം
222......സര്‍വ്വ ഗുരു..........മഗണം.............രാരീരം
111.......സര്‍​വ്വ ലഘു..........നഗണം .........പലക

"യമാതാരാജഭാനസ" എന്ന സൂത്രവാക്യമുപയോഗിച്ച് ഗണനിര്ണ്ണയം നടത്താവുന്നതാണ്.
തുടര്ച്ചയായ മൂന്നക്ഷരം എടുത്ത് ഗണം തിരിച്ചാല്‍ ആദ്യക്ഷരം ആ ഗണത്തേ സൂചിപ്പിക്കുന്നു.

യമാതാ...ആദ്യലഘു....യഗണം
രാജഭാ....മ​ദ്ധ്യലഘു....രഗണം
നസയ......സര്‍വ്വ ലഘു..നഗണം

ഈ 8 ഗണങ്ങള്‍ വിവിധ തരത്തില്‍ പാദങ്ങളില്‍ വിന്യസിക്കുമ്പൊള്‍ പാദങ്ങള്‍ക്കു ഒരു താളവും ക്രമവും ലഭിക്കുന്നു, വിവിധ വൃത്തങ്ങള്‍ രൂപം കൊള്ളുന്നു.


ഒരു വരിയില്‍ അക്ഷരസംഖ്യ കൂടുമ്പോള്‍ ഇടക്കൊരു നിറുത്ത് ആവശ്യമായി വരും.ഒരോവരിയും അവസാനിക്കുമ്പോഴും ഈ നിറുത്ത് അല്ലെങ്കില്‍ വിരാമം ഉണ്ടാവണം.ഈ വിരാമത്തിനാണ് “യതി” എന്നു പറയുന്നത്.കൈകാലുകളിലെ മുട്ടുകളിലെ ഒടിവുപോലെയാണ് പദ്യപാദങ്ങളിലെ യതിയെ കണക്കാക്കാവുന്നത് .

ഇത്രയും ആമുഖം
മലയാള കവിത

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ