അരുണം

അരുണം മരണമണി ചെവിയോർത്തു ബോധശൂന്യം തന്റെ മനവുമുടലും സദാ കാരാഗൃഹത്തിലായ് കരുണവധമില്ലാതെ പരലോകമണയുന്ന അരുണയൊരു നോവായി നൊമ്പരപ്പൂവായി. വിടരുമൊരു പൂവുപോൽ പൂമണം പൂശി നീ വനികയിതിൽ മേവവെ വന്നുവോ കശ്മലൻ അതികഠിനമായ് നിന്റെ ഞെട്ടറുത്തീവിധം മൃദുലദളമാകെ കശക്കിയെറിഞ്ഞുവോ വിധിവിഹിതമായിടാമെന്നു നീയോർത്തതി- ല്ലതിനുമുമ്പാതുരശുശ്രൂഷവ്യഗ്രയായ് മനുജസംസേവനം ദീനർതൻ വേദന- യ്ക്കിനിയതാം സാന്ത്വനം നിൻ സത്യചിന്തനം കപടതയറിഞ്ഞിടാതുള്ള നീ വീണുപോ- യപകട മഹാഗർത്തമൊന്നിൽ മാൻപേടപോൽ മധുരതര സ്വപ്നങ്ങളൊക്കെ തകർന്നുപോയ് വ്യഥയുടെ ശാപാഗ്നികുണ്ഡത്തിലാണ്ടുപോയ് അവനിയിതിൽ സസുഖമൊരു മാന്യനായ് വാഴുന്നി- തവനെന്ന നീചനാം നായാടിയെങ്കിലും ഒരുദിനമവൻ ചെല്ലുമീശന്റെ കോടതി തരുമതിനൊത്തുള്ള ശിക്ഷയെന്നോർത്തു ഞാൻ അരിശമിയലുന്നൊരെൻ ചിന്തയിൽ ചാമ്പലാം കരിനിറമെഴും പുഷ്പചക്രമർപ്പിച്ചിടാം ഒരുവൾക്കുമീ ഗതി നല്കല്ലെയൊന്നോതി ഒരു നിമിഷമാത്മശാന്തിക്കു പ്രാർത്ഥിച്ചിടാം.

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ