തെരുവിന്റെ പുത്രി

തിക്കി പായും തെരുവീഥി തന്‍ ഓരത്തില്‍ ഒട്ടിയ വയറു നിറക്കാന്‍ പണിപ്പെടും കാലം ഭ്രഷ്ട് കല്‍പ്പിച്ച അബലയാം തെരുവിന്റെ പുത്രി ഞാന്‍. അച്ഛനും അമ്മയും ആരെന്നറിയാതെ പിച്ചവയ്ക്കുന്നോരായിരം ജന്മങ്ങള്‍ക്ക് അത്താണിയാകും ഏതോ തെരുവോര - മാണെന്റെ ജന്മദേശം. ജാതിയുമില്ല ദേവനുമില്ല ജാതി ചൊല്ലും വിളിപ്പേരുമില്ല. ഒരു ചാണ്‍ വയറു നിറക്കാന്‍ കനിവ് കാട്ടുന്നോരെന്നും എന്‍ ഈശ്വരന്‍. തിരക്കാര്‍ന്ന വീഥിയില്‍ ചുവപ്പ് വെട്ടത്തില്‍ ശപിച്ചു നിര്‍ത്തും വണ്ടി ചക്രത്തിന്‍ മുന്‍പില്‍ വിളറിയ മുഖവുമായി കരയാന്‍ ശ്രമിക്കും കണ്ണീര്‍ വറ്റിയ തെരുവിന്റെ പുത്രി. കുഴിഞ്ഞ കണ്ണും പാറിയ മുടിയുമായി അന്നത്തിനുള്ള വകക്കായ് കേണു ഞാന്‍ കുമ്പിടുന്നു ഓരോ വണ്ടി ചക്രത്തിന്‍ മുന്‍പിലും. അരികു പൊട്ടിയ പിത്തള പാത്രത്തില്‍ അന്നത്തിന്‍ പങ്കുകള്‍, നാണയ തുട്ടുകള്‍ തൊട്ടു തലോടലും തോണ്ടി വിളികളും എല്ലാം കിട്ടുന്നു കൂട്ടിനായി. നൊടിയില്‍ വന്ന പച്ച വെട്ടത്തില്‍ അകലുന്നിതാ വണ്ടികള്‍ കൂട്ടമായി വീണ്ടും ഒറ്റപ്പെടുന്നിതാ ഞാന്‍ അടുത്ത ചുവപ്പിനെ കാത്തുകൊണ്ട് . ജനിച്ചു വളര്‍ന്നു ഞാന്‍ തെണ്ടിയായി തെരുവില്‍ തെണ്ടുവാന്‍ പഠിപ്പിച്ചു നിങ്ങള്‍ മോചനം കാത്തു ജീവിക്കുന്നു എങ്കിലും ഭ്രഷ്ട് കല്‍പ്പിക്കുന്നു നിങ്ങള്‍ എന്നെ.

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ