സമസ്യ

വൃത്തശാസ്ത്രമാം ചായം യുക്തിതന്‍ തൂവല്‍മുക്കീ ട്ടെത്രയോ സമസ്യതന്‍ ശീലുകള്‍ രചിച്ചു ഞാന്‍. ആയെനിക്കായാസമീ ജ്ജീവിതസ്സമസ്യത- ന്നാഴമൊന്നളക്കുവാന്‍-കാര്യകാരണം കോര്‍ക്കാന്‍, താന്‍ കുഴിച്ചിടും കുണ്ടില്‍ താന്‍സ്വയം കുടുങ്ങമെ- ന്നാര്‍ത്തു പാടിയോര്‍ നമ്മള്‍ തിരുത്തിക്കുറിക്കണോ ഞാന്‍ നിനച്ചിടാക്കുറ്റം നാലുപേര്‍ പരത്തുകില്‍ ഞാനുറങ്ങിലും നെഞ്ചില്‍ തറയ്ക്കാം വിഷാസ്ത്രങ്ങള്‍ നീതിബോധവാനെന്നും കണ്ടറിഞ്ഞീടുന്നെന്ന നീതിസാരമുള്‍ക്കൊള്ളും സമസ്യേ തോല്ക്കുന്നു ഞാന്‍ മണ്‍തരിക്കാറ്റെന്‍ കണ്ണില്‍ നൊമ്പരം വീഴ്താനാഞ്ഞാല്‍ അന്‍പില്‍ നീ മൊഴിഞ്ഞിടും പൂട്ടുവാന്‍ കണ്‍പോളകള്‍ ഇത്രമേല്‍ രക്ഷിക്കും നീയെന്തിനായശക്തരെ തച്ചുകീറുന്നു ? വക്ര ദംഷ്ട്രയാലശിക്കുന്നു ? ക്രൌര്യമേറിടും മുഖം കാട്ടി നീ വിറപ്പിക്കാന്‍ ധൈര്യമാരുതന്നുവോ ! സമസ്യേ തോല്ക്കുന്നു ഞാന്‍ നിന്റെ നാമത്തില്‍ മതം കിളിര്‍ത്തു ക്ഷേത്രങ്ങളും നൊന്തുപ്രാര്‍ത്ഥനക്കൊപ്പം മനസ്സില്‍ വിശുദ്ധിയും ഉയരാന്‍ ജജന്മം കൊണ്ടുമതങ്ങള്‍, പക്ഷേ തമ്മില്‍ തലകള്‍ ക്കൊയ്യാന്‍ വെമ്പല്‍ ? സമസ്യേ തോല്ക്കുന്നു ഞാന്‍ പൊന്നുകാച്ചിടും മരം കരിഞ്ഞോ ? ക്ഷേത്രത്തിന്റെ പൊന്നുതാഴികക്കുടം ചരിഞ്ഞോ ദയാമയേ എങ്ങുനീ നയിക്കുന്നു വംശനാശമാം സര്‍ഗ്ഗം മുന്നമേ വരച്ചുവോ പ്രളയാബ്ധിതന്‍ താളില്‍ കാശിയും വത്തിക്കാനും മക്കയും സിരാവ്യൂഹ മാക്കിയും മസ്തിഷ്കമായ് നീയിരിക്കയും ചെയ്കില്‍, ഭാഷ, ജാതി ദേശങ്ങള്‍ ക്കപ്പുറം തിളങ്ങുന്നൊ- രാര്‍ഷ ഭൂവുണര്‍ന്നിടും നീയതിന്‍ മതാദ്ധ്യക്ഷന്‍ ഞാന്‍ നിനയ്ക്കുമ്പോള്‍ കൊല്ലാം, ജനനം നല്കാം, ചാകാം ഞാന്‍ നിനയ്ക്കുമ്പോള്‍ സ്വയം ജനിക്കാനുവുന്നില്ല ഞാന്‍ ജനിപ്പിക്കില്‍പ്പോലും മേധയൊട്ടറിഞ്ഞല്ല മേനിനെയ്തും ചേലില്‍ പ്രാണനൂതി വിട്ടതും മാങ്കനിത്തോപ്പില്‍ തൈകള്‍ നട്ട ഞാനറിഞ്ഞില്ല മാധുര്യം ചുണ്ടില്‍ തേയ്ക്കാനാളു വന്നുപോയതും എന്നിരിക്കെ ഞാനെന്തേ കുറിപ്പു സധൈര്യമെന്‍ പൊന്നുഷസ്സേ നീ ചൊല്ലു സമസ്യേ തോല്ക്കുന്നു ഞാന്‍. ലൌകികസുഖങ്ങളെ വീണ്ടുമൊന്നൂറാന്‍ വരാന്‍ കൌതുകും തുടുപ്പോരെ യകറ്റാന്‍ യതീന്ദ്രന്മാര്‍ പാടിടുന്നുവോ പുനര്‍ജന്മമേ പാടില്ലെന്ന ഗാനമിന്നസൂയയാല്‍, മുന്തിപിപ്പുളിപ്പുപോല്‍ ഇത്ര ദൂരത്തില്‍ പോയി മാനസസരസ്സിന്റെ മിത്മാകണോ വേണ്ട, കാമധേനുവും വേണ്ട ഇത്തിരദൂരം ബാക്കി, മുറ്റത്തു നില്ക്കും പൂത്ത മുക്കുറ്റിമുല്ലേ നീതാന്‍ സൌഭാഗ്യം ! സ്ഥിരോത്സാഹം ! മായയല്ലെനിക്കെന്റെ യിന്ദ്രിയങ്ങളില്‍ തങ്ങും ദൃശ്യശ്രവ്യ സൌഖ്യവും സ്പര്‍ശനസുഖങ്ങളും മുന്തിരിത്തോപ്പും, മാവും, ഗന്ധകക്കാടും രക്ത ചന്ദനത്തരുക്കളും കുങ്കുമപ്പൂവും മാന- ത്തിന്ദുലേഖയും, താഴെച്ചോലയും, കൊഞ്ചുംകിളീ സുന്ദരസ്വനങ്ങളും സ്വപ്നമേകിടും രാവും മായയെന്നോതില്ലഞാന്‍ മാതൃ ഗോളവക്ഷസ്സില്‍ ക്ഷീരമൂറിടും ചോല, ജീവിതം സ്വര്‍ഗ്ഗം ! സ്വര്‍ഗ്ഗം !

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ