മൌനം


വികാരങ്ങളെ ഒന്നൊന്നായ് കുടിയൊഴിപ്പിച്ച്

മനസ്സില്‍ മൌനം കുടിയേറിപ്പാര്‍ത്തിരിക്കുന്നു.

അകത്തളങ്ങള്‍ മരവിപ്പിട്ടു തുടച്ചുമിനുക്കിയും

പരിസരം ശൂന്യത നട്ടുപിടിപ്പിച്ചും അലങ്കരിച്ചു.



അയല്‍വാസികള്‍ പുകഴ്ത്തി; അവിടമിപ്പോള്‍

സന്തോഷക്കിളികള്‍ ശല്യമുണ്ടാക്കി കലപിലകൂട്ടാറില്ല.

അകത്തളങ്ങളില്‍ ദു:ഖം തുളുമ്പിവീണു നനയാറില്ല.

ചുവരുകളില്‍ പരിഭവങ്ങള്‍ ചിതറിത്തെറിക്കാറില്ല.

അടുക്കളയില്‍നിന്ന് കോപം വെന്ത മണമുയരാറില്ല.



ഉള്ളില്‍പ്പോലും 'അമ്മേ' എന്നുവിളിച്ച്
മൂകതയുടെ മിനുസമേറിയ വക്കുടയ്ക്കാതെ,

അമ്മയുടെ നിലാച്ചിരിയില്‍ മിഴിയുടക്കാതെ,

അവരുടെ തെന്നല്‍ക്കൈയില്‍ മെയ്യുടക്കാതെ,

വാതിലുകളും ജനലുകളും കൊട്ടിയടച്ച്,

മഞ്ഞുവീണ മേല്‍ക്കൂരയ്ക്കു താഴെ

മൌനം ആലസ്യത്തോടെ ഉറങ്ങി.

അഭിപ്രായങ്ങളൊന്നുമില്ല :

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ