മലയാളിയുടെ ജനിതകപരമായ സവിശേഷതകളിലൊന്ന് നമ്മള് ആരെയും അത്രപെട്ടെന്ന് അംഗീകരിക്കില്ല എന്നതാണ്. നാഡി പിടിച്ചുനോക്കി മരിച്ചു എന്നുറപ്പായാലേ പ്രതിഭകളെ നാം വാഴ്ത്തൂ. ധൈഷണികമായ അഹങ്കാരമോ കൂട്ടായ അസൂയയോ എന്നറിയില്ല,(അത് സാമൂഹികശാസ്ത്രകാരന്മാരുടെ വിഷയം
ഓര്‍മകളില്‍ മോനിഷ …..
മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി
മഞ്ഞ കുറി മുണ്ടു ചുറ്റി ….
ഈ പാട്ട് കേള്‍ക്കാത്ത മലയാളികള്‍ കുറവാണ് . ” നഖക്ഷതങ്ങള്‍ ” എന്ന ചിത്രത്തില്‍ ബോംബെ രവിയുടെ സംഗീതത്തില്‍ കെ എസ് ചിത്ര പാടിയ മനോഹര ഗാനം .
ഈറന്‍ മുടിയില്‍ തുളസികതിര്‍ ചൂടി ,നെറ്റിയില്‍ ചന്ദനക്കുറിയണിഞ്ഞു , തിളങ്ങുന്ന പാവാടയും ജാക്കെറ്റുംമിട്ടു മുഖത്ത് നിഷ്കളങ്കമായ ചിരി നിറച്ചു മലയാളിയുടെ മനം കവര്‍ന്ന നഖക്ഷതങ്ങളിലെ ഗൌരിയെ എങ്ങനെ മറക്കാന്‍ കഴിയും ? ഗൌരിക്ക് ജീവനേകിയ മോനിഷയെയും …
മോനിഷയെ പറ്റി ഓര്‍ക്കുമ്പോള്‍ എല്ലാം ആദ്യം മനസിലേക്ക് ഓടിയെത്തുന്നതും ഈ പാട്ടാണ് . നോട്ടത്തിലും ചിരിയിലും ഭാവത്തിലുമെല്ലാം അയല്‍പക്കത്തെ കുട്ടി എന്ന് മലയാളിക്ക് തോന്നിച്ച മോനിഷ.
ഒരു നൂറു നായികമാര്‍ അവര്‍ക്ക് ശേഷം മലയാള സിനിമയ്ക്കു ലഭിച്ചു എങ്കിലും കഴിവുകൊണ്ടോ മലയാളത്തനിമകൊണ്ടോ മോനിഷക്ക് പകരമാകാന്‍ മറ്റാര്‍ക്കും കഴിഞ്ഞില്ല . 6 വര്‍ഷത്തെ സിനിമ ജീവിതം കൊണ്ട് മോനിഷ നേടിയെടുത്തത് സഹസ്രങ്ങളുടെ അനുഗ്രഹവും പ്രാര്‍ഥനയും നിറഞ്ഞ മനസ്സുമായിരുന്നു . എന്നാല്‍ ആ പ്രാര്‍ഥനകള്‍ക്കൊന്നും അവരെ അനിവാര്യമായ വിധിയില്‍നിന്നു രക്ഷിക്കാന്‍ ആയില്ല .
പണ്ട് ശ്രീ ശങ്കരാചാര്യരുടെ അമ്മയ്ക്ക് ഭഗവാന്‍ ഒരു വരം കൊടുത്തു . കുട്ടികള്‍ ഇല്ലാതിരുന്ന അവരുടെ പ്രാര്‍ഥനക്ക് ഭഗവന്‍ പ്രത്യക്ഷപെട്ടു ” നിനക്ക് അല്പായുസ്സായ കീര്‍ത്തിമാനും പ്രതിഭയും ജ്ഞാനിയുമായ പുത്രനെയോ അതോ ദീര്‍ഘയുസ്സായ സാമാന്യ പുത്രനെയോ വേണ്ടത് ” എന്ന് ചോദിച്ചു . ആ അമ്മ തിരഞ്ഞെടുത്തത് ആദ്യ വരം ആയിരുന്നു . പിന്നെടുള്ളതെല്ലാം ചരിത്രമാണ് .
മോനിഷയുടെ അമ്മയും ഇങ്ങനെ ഒരു കരാര്‍ ജഗധീശ്വരനുമായി ഉണ്ടാക്കിയിരുന്നോ എന്ന് ഞാന്‍ സംശയിക്കുന്നു .കാരണം വെറും 21 വയസ്സിന്‍റെ ദൈര്‍ഘ്യമേ ആ അഭിനയ പ്രതിഭയുടെ ജീവിതത്തിനു ഭഗവാന്‍ നല്‍കിയുള്ളൂ .
1971ൽ കോഴിക്കോട് പന്നിയങ്കരയിലാണ് മോനിഷ ജനിച്ചത് . ചെറുപ്പം തൊട്ടേ നൃത്തം അഭ്യസിച്ചിരുന്നു . പഠിച്ചതും വളര്‍ന്നതും ബംഗ്ലൂരില്‍ . 14ാ൦ വയസ്സില്‍ കര്‍ണാടക സര്‍ക്കാർ നല്‍കുന്ന ഭരതനാട്യത്തിന്‍റെ ഉന്നത ബഹുമതിയായ ” കൌശിക ” അവാര്‍ഡ് ലഭിച്ച മോനിഷക്ക് മനശാസ്ത്രത്തില്‍ ബിരുദവും ഉണ്ടായിരുന്നു .
15ാ൦ വയസ്സില്‍ ആദ്യ സിനിമ . 1986ൽ എം ടി യുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ” നഖക്ഷതങ്ങള്‍ ” . ചിത്രത്തില്‍ ഗൌരിയായി മോനിഷയും രാമുവായി വിനീതും വേഷമിട്ടു .കൌമാര പ്രണയമായിരുന്നു കഥാതന്തു .ആദ്യ സിനിമയ്ക്കു വെറും 15ാ൦ വയസ്സില്‍ മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരം മോനിഷ നേടി .
ഏറ്റവും പ്രായം കുറഞ്ഞ ദേശീയ പുരസ്ക്കാര ജേതാവ് എന്ന റെക്കോര്‍ഡ് ഇന്നും മോനിഷയുടെ പേരിലാണ് . പകര൦ വയ്ക്കാനില്ലാത്ത അഭിനയ ശേഷിയുടെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍ .
പിന്നെടങ്ങോട്ടു ഒരു പിടി മികച്ച ചിത്രങ്ങള്‍ .പെരുംതച്ചന്‍ , കടവ് , കമലദളം , ഒരു കൊച്ചു ഭൂമികുലുക്കം എന്നിങ്ങനെ ഓരോ ചിത്രത്തിലും മോനിഷയുടെ അഭിനയത്തികവ് മലയാളി കണ്‍കുളിര്‍ക്കെ കണ്ടു .ചുരുക്കം ചില തമിഴ് സിനിമകളിലും അവര്‍ വേഷമിട്ടു
പക്ഷെ സ്വാര്‍ത്ഥനായ ദൈവം തക്കം പാര്‍ത്തു ഇരിക്കുകയായിരുന്നു . സ്വര്‍ഗം വെടിഞ്ഞു ഭൂമിയില്‍ പിറന്ന തന്‍റെ മാലാഖകളില്‍ ഒന്നിനെ തിരിച്ചു വിളിക്കാന്‍ . 1991 ഡിസംബര്‍ 5ന് ആലപ്പുഴ ചേര്‍ത്തലയ്ക്ക് അടുത്തുവച്ച് ഒരു കാര്‍ അപകടത്തിലൂടെ ദൈവമതു സാധിച്ചെടുക്കുകയും ചെയ്തു . അങ്ങനെ 21ാ൦ വയസ്സില്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ പ്രതിഭയുടെ മൂര്‍ധന്യത്തില്‍ നില്‍ക്കെ മോനിഷ യാത്രയായി . ഒരുപാട് സ്വപ്നങ്ങളും ബാക്കിവച്ച് .
മുന്‍പ് പറഞ്ഞ ശങ്കരാചാര്യരുടെ ജീവിതം അക്ഷരാര്‍ത്ഥത്തില്‍ ആവര്‍ത്തിക്കപെടുകയായിരുന്നു മോനിഷയിലും .
ഞാന്‍ കണ്ടിട്ടുള്ള കണ്ണുകളില്‍ വച്ചു ഏറ്റവും ഭംഗിയുള്ള കണ്ണുകളുടെ ഉടമയായിരുന്നു മോനിഷ . ഇന്നും അവരുടെ പുഞ്ചിരി എന്‍റെ ഹൃദയത്തിലേക്ക് കാമന്‍റെ ഒരായിരം പുഷ്പ ശരങ്ങള്‍ എയ്യുന്നു . അമ്മയുടെ വിരല്‍ തൂങ്ങി ഞാന്‍ പിച്ചവയ്ക്കാന്‍ പഠിക്കുമ്പോള്‍ അവര്‍ ഈ ഭൂമിയില്‍നിന്നു മാറ്റപെട്ടിരുന്നു എന്ന സത്യം എന്നെ കടുത്ത നഷ്ടബോധത്തിന്‍റെ ഗര്‍ത്തങ്ങളിലേക്ക് തള്ളിയിടുന്നു .
സത്യമായും ഞാന്‍ അവരെ പ്രണയിച്ചു പോകുന്നു .അവരിലെ പ്രതിഭയോടുള്ള ആദരവോ അതിനെ തല്ലികെടുത്തിയ വിധിയോടുള്ള വെറുപ്പോ അവരുടെ കണ്ണുകളുടെ കൊല്ലുന്ന സൌന്ദര്യത്തോടുള്ള ഭ്രമമോ ഒക്കെയാവാം കാരണങ്ങള്‍ . എന്നിരുന്നാലും ആകാശത്തിന്‍റെ ഉയരങ്ങളില്‍ മേഘപാളികള്‍ക്കിടയില്‍ ഇരുന്നു അവര്‍ എന്നെ കാണുന്നുണ്ട് എങ്കില്‍ എന്‍റെ ഈ പ്രണയാഭ്യര്‍ത്ഥന സ്വീകരിക്കട്ടെ .ഒരുപക്ഷെ അവര്‍ക്ക് ഒരു പുനര്‍ജന്മമുണ്ടെങ്കില്‍ അത് എന്നോടൊപ്പം ജീവിച്ചു തീര്‍ക്കാന്‍ അവര്‍ തീരുമാനിക്കുകയാണെങ്കില്‍ ഈ ജന്മം വെടിഞ്ഞു അവര്‍ക്ക് വേണ്ടി വീണ്ടും ജനിക്കാന്‍ ഞാന്‍ തയ്യാറാണ്
ഇപ്പോള്‍ ഓര്‍മവരുന്നത് ഈസ്റ്റ് കോസ്റ്റ് വിജയന്‍റെ ആല്‍ബത്തിലെ ഒരു പാട്ടിന്‍റെ വരികളാണ് …
“നിനക്കായി തോഴി പുനര്‍ജനിക്കാം
ഇനി വരും ജന്മങ്ങള്‍ ഒന്ന് ചേരാം “
അസാധാരണമായ കഴിവുകള്‍ നല്‍കി ഒന്നിനെ സൃഷ്ടിച്ചു അതിനെ പ്രശസ്തിയുടെ കൊടിമുടിയില്‍ എത്തിച്ചു പെട്ടെന്ന് ഇല്ലാതാക്കുന്ന പ്രക്രിയയുടെ നീതിയെ ദൈവം എങ്ങിനെയാവും വിശദീകരിക്കുക?
അറിയില്ല . ഒരുപക്ഷെ സംഭവിച്ചതെല്ലാം നല്ലതിനാകാം .ജീവിച്ചിരുന്നപ്പോള്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്ത ആയിരുന്നതുകൊണ്ട് മരണത്തിലും വ്യത്യസ്തയാകട്ടെ എന്നു മോനിഷയുടെ കാര്യത്തില്‍ ദൈവം തീരുമാനിച്ചിരിക്കാം . അങ്ങനെ കരുതി സമാധാനിക്കാം .
മോനിഷ നിനക്ക് എന്‍റെ പ്രണയത്തിന്റെ വാടാത്ത പൂച്ചെണ്ടുകള്‍ . ഒപ്പം രണ്ടു തുള്ളി കണ്ണുനീരും …..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍
(
Atom
)
അഭിപ്രായങ്ങളൊന്നുമില്ല :
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ